Thursday, February 18, 2010

മികച്ച അനുഭവമായി കാസില്‍ ഓഫ് പ്യുരിറ്റി'

മെക്‌സിക്കന്‍ സംവിധായകന്‍ ആര്‍തുറോ റിപ്സ്റ്റീന്റെ പാക്കേജായിരുന്നു ഇത്തവണത്തെ ഐ എഫ് എഫ് കെയുടെ അനുഗ്രഹങ്ങളിലൊന്ന്. പ്രദര്‍ശിപ്പിച്ച മുഴുവന്‍ ചിത്രങ്ങളില്‍ ഡിവൈന്‍ എന്ന ചിത്രം മാത്രം പ്രതീക്ഷകള്‍ തല്ലിക്കെടുത്തിയപ്പോള്‍ ആദ്യമായി കണ്ട 'കാസില്‍ ഓഫ് പ്യുരിറ്റി' മികച്ച അനുഭവമായി. എലിവിഷം നിര്‍മ്മിച്ച വില്‍ക്കുന്ന ഒരു കുടുംബം. അഛനും അമ്മയും രണ്ട് പെണ്‍മക്കളും ഒരു മകനുമുള്ള കുടുംബത്തില്‍ അഛന്‍ മാത്രമാണ് പുറം ലോകം കണ്ടിട്ടുള്ളത്. ജനിച്ചപ്പോള്‍ മുതല്‍ മക്കള്‍ വീട്ട് തടങ്കലിലാണ്. പുറംലോകത്തിന്റെ ദുഷിപ്പുകളില്‍ നിന്ന് മക്കളെ രക്ഷിക്കാനാണ് ഇത് ചെയ്യുന്നതെന്നാണ് അയാള്‍ പറയുന്നത്. എന്നാല്‍ ഈ തടങ്കല്‍ ഇയാള്‍ക്ക് തന്നെ തിരിച്ചടിയാവുകയാണ്. മാംസം കഴിക്കരുതെന്നും ലൈംഗികത പാപമാണെന്നും പറയുന്ന ഇയാള്‍ പുറം ലോകത്തിലെ ജിവിതത്തില്‍ മാംസാഹാരം കഴിക്കുകയും വേശ്യകളുമായി സംസര്‍ഗ്ഗത്തിലേര്‍പ്പെടുകയും ചെയ്യുന്നു. രണ്ട് തരം മനുഷ്യനായി ജീവിക്കുന്ന ഇയാളെ മക്കള്‍ സാവധാനം ധിക്കരിക്കുകയാണ്. അവര്‍ക്ക് തടങ്കലില്‍ നിന്നും രക്ഷപ്പെടണം. അതിനായി മൂത്ത മകള്‍ ഉട്ടോപ്യ ഒരു കത്തെഴുതി മതിലിനു പുറത്തേക്ക് വലിച്ചെറിയുന്നുണ്ടെങ്കിലും ഫലം കാണുന്നില്ല. എന്നാല്‍ ഒരിക്കല്‍ സാന്ദര്‍ഭികവശാല്‍ വീട്ടിലെത്തുന്ന പോലീസുകാരോട് വീട്ടുകാര്‍ തങ്ങളുടെ ദുരനുഭവം പറയുന്നു. വീട്ടുകാരനായ ഗബ്രിയേല്‍ അറസ്റ്റിലാവുകയാണ് അവസാനം. അയാളെ പോലീസ് കൊണ്ടു പോകുമ്പോള്‍ പക്ഷേ അരുതെന്നാണ് ആ കുടുംബം വിളിച്ചു പറയുന്നത്. ചിത്രം തുടങ്ങുന്നതും അവസാനിക്കുന്നതും ഒരു തകര്‍ച്ചയുടെ പ്രതീകമായ തകരപ്പാത്രത്തിലൂടെയാണ്.
മെക്‌സിക്കോയിലെ കുടുംബവ്യവസ്ഥിതിയിലെ മൂല്യച്യുതികള്‍ മുഴുവന്‍ തുറന്നു കാട്ടുന്ന ചിത്രമായിരുന്നു ഇത്. സമൂഹത്തിലേക്ക് കുടുംബാംഗങ്ങളെ ഇറക്കിവിടാന്‍ പോലും പറ്റാത്ത വിധത്തില്‍ ദുഷിച്ചിരിക്കുകയാണെന്ന് സംവിധായകന്‍ വരുത്തി വക്കുന്നു. സെറ്റിട്ടാണ് പ്യുരിറ്റിയുടെ ആ കോട്ട സംവിധായകന്‍ തയ്യാറാക്കിയത്. പക്ഷേ മഴയല്ലാതെ അവിടേക്ക് ആരും വരില്ല. വീട്ടു തടങ്കലിന്റെ ഏറ്റവും ഭീകരമായ അവസ്ഥകള്‍ ചിത്രീകരിത്തുന്നതില്‍ റിപ്സ്റ്റീന്‍ വിജയിച്ചെന്ന് തന്നെ പറയാം. മൂന്നര മണിക്കൂറുള്ള ചിത്രം അതുകൊണ്ട് തന്നെ ഒരു നിമിഷം പോലും ബോറടിപ്പിച്ചില്ല.

No comments:

Post a Comment