'അവനും അവളും'- ലാന്‍ വോണ്‍ ട്രയറുടെ 'ആന്റി ക്രൈസ്റ്റില്‍' ഇവര്‍ മാത്രമാണ് മനുഷ്യകഥാപാത്രങ്ങള്‍. പിന്നെയുള്ളത് മൂന്ന് മൃഗങ്ങളാണ്. അഥവാ മൂന്ന് പ്രതീകങ്ങള്‍. ഗ്രീഫ്, പെയിന്‍, ഡെസ്‌പെയര്‍,
ത്രീ ബെഗ്ഗേഴ്‌സ് എന്നിങ്ങിനെ നാല് ഭാഗങ്ങളായാണ് ചിത്രം ഒരുക്കിയിരിക്കുന്നത്.
അവനും അവളും ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെട്ടു കൊണ്ടിരിക്കുമ്പോള്‍ മകന്‍ ജനലില്‍ നിന്നും താഴെ വീണ് മരിക്കുന്നതാണ് ചിത്രത്തിന്റെ ആരംഭം. തന്റെ അടങ്ങാത്ത ലൈംഗികാസക്തിയാണ് കുഞ്ഞിനെ കൊന്നതെന്ന ചിന്ത ആ നിമിഷം മുതല്‍ അവളില്‍ നിറയുകയാണ്. ആ മനോരോഗത്തെ ചികിത്സിച്ചു മാറ്റാന്‍ തെറാപിസ്റ്റായ അവനറിയാം. പക്ഷേ എല്ലാ കണ്‍വെന്‍ഷണല്‍ രീതികളെയും വെല്ലുവിളിച്ചായിരിക്കും അത്. ചികിത്സയുടെ അനന്തരഫലമെന്താണെന്നറിയാതെ അയാള്‍ അവളുമായി കൊടുംകാട്ടിനു നടുവിലെ ഏദനിലെത്തുന്നു. നേരത്തെ കുട്ടിയുമായെത്തി വേനല്‍ ചെലവിട്ട ഒരു കൊച്ചു വീടാണ് ഏദന്‍. ഒരു വലിയ ഓക്ക് മരത്തിന്റെ കായ്കള്‍ വീടിന്റെ മേല്‍ക്കൂരയില്‍ എല്ലായിപ്പോഴും വീണു കൊണ്ടേയിരുന്നിരുന്നു. രാത്രികളില്‍ അവയുടെ ശബ്ദം അവരെ ഭയപ്പെടുത്താന്‍ തക്കതായിരുന്നു. പിന്നെയും കുറേ കാഴ്ചകള്‍. ഇടക്ക് അവള്‍ മാത്രമായി കേള്‍ക്കുന്ന കുഞ്ഞിന്റെ ശബ്ദം. തുടക്കത്തില്‍ അവള്‍ ശാന്തയായിരുന്നെങ്കിലും പിന്നീട് ചികിത്സ പിഴക്കുന്നത് അയാളറിയുന്നുണ്ട്. ലൈംഗികാസക്തിയോടുള്ള മടുപ്പ് അവളില്‍ വിപരീതാര്‍ഥമാണുണ്ടാക്കുന്നത്. തന്റെ ആസക്തിക്ക് കാരണം അയാളാണെന്ന തിരിച്ചറിവില്‍ പിന്നെ മനസ് നിറയെ അയാളോടുള്ള പകയാണ്. അയാളുടെ കാലില്‍ കൂര്‍ത്ത സ്‌ക്രൂ അടിച്ചു കയറ്റുന്നതും അയാളുടെ ലൈംഗികാവയവം തകര്‍ക്കുന്നതുമെല്ലാം ആ പകയുടെ ബാക്കിപത്രമായിരുന്നു. അവസാനം വരെ അവന്‍ അവള്‍ക്കായി നിലകൊണ്ടു. പക്ഷേ അവസാനം അവളെയും നശിപ്പിച്ച് ഏദന്‍ വിടുന്ന അയാളുടെയടുത്തേക്ക് മുഖമില്ലാത്ത അനേകം പെണ്ണുങ്ങള്‍ വരുന്നുണ്ട്. അവളെപ്പോലെത്തന്നെയായിരുന്നു അവരില്‍ പലരുടെയും രൂപം.
സ്ത്രീ വിരുദ്ധസിനിമയെന്ന ഖ്യാതി നേടിയായിരുന്നു ആന്റിക്രൈസ്റ്റ് കാന്‍ ഫിലിം ഫെസ്റ്റിവലില്‍ പ്രദര്‍ശിപ്പച്ചത്. ഷൂവിനുള്ളില്‍ കുടുങ്ങിയ കല്ലു പോലെയാണ് ട്രയറുടെ ചിത്രങ്ങളെന്ന് നേരത്തെ ഒരു നിരൂപണത്തില്‍ വായിച്ചിരുന്നു. അത് അന്വര്‍ഥമാക്കുന്നതായിരുന്നു ഒന്നര മണിക്കൂറോളം ക്യൂ നിന്ന് ലഭിച്ച ചലച്ചിത്രാനുഭവം. കാണാനറക്കുന്ന ലൈംഗിക- ക്രൗര്യക്കാഴ്ചകള്‍. പലപ്പോളും കണ്ണടക്കാന്‍ പോലും അനുവദിക്കാത്ത വിധം ഞെട്ടിയുണര്‍ത്തുന്ന ശബ്ദത്തിന്റെ അകമ്പടിയോടെയാണ് ദൃശ്യങ്ങള്‍ വരുന്നത്. പ്രേക്ഷകനിലേക്ക് അടിച്ചമര്‍ത്തുന്ന ഒരു തരം സാഡിസ്റ്റ് രീതി. ദൃശ്യഭാഷ വായിച്ചെടുക്കാനുള്ള ബുദ്ധിമുട്ട് അനുഭവപ്പെട്ടതു കൊണ്ടാകാം ഏറെ പ്രതീക്ഷകളോടെ കയറിയ ചിത്രം വെറുപ്പിക്കുകയാണുണ്ടായത്.(ചിത്രത്തിലെ ലൈംഗികദൃശ്യങ്ങളുടെ ആധിക്യത്തെപ്പറ്റി പറഞ്ഞും വായിച്ചു കേട്ടതും പ്രതീക്ഷക്ക് കാരണമായെന്നത് മറയ്ക്കുന്നില്ല) ദൃശ്യങ്ങളുടെ നിരന്തരമായ അലോസരപ്പെടുത്തല്‍ മനസ്സില്‍ പിന്നേയും കുറേ നാള്‍ തുടര്‍ന്നെങ്കിലും അത് സംവിധായകന്റെ ഈ സാഡിസ്റ്റ് ചിത്രീകരണരീതി കൊണ്ടു തന്നെയായിരിക്കുമെന്നാണ് ഞാന്‍ വിശ്വസിക്കുന്നത്.
ഒഴിവാക്കാമായിരുന്ന ചിത്രം തന്നെയായിരുന്നു ആന്റി ക്രൈസ്റ്റ്.
അബ്ബാസ് കിരസ്‌തോമിയുടെ ഷിറിന്‍ എന്ന ഇറാനിയന്‍ ചിത്രം സംവിധാനരീതി കൊണ്ട് ശ്രദ്ധേയമായ ചിത്രമായിരുന്നു. തിയ്യേറ്ററില്‍ കാഴ്ചക്കാരായിരിക്കുന്നവര്‍ തന്നെയായിരുന്നു
ചിത്രത്തിലെ കഥാപാത്രങ്ങളും. ഇറാനിലെ 114 നടിമാര്‍, ഒരു ഫ്രഞ്ച് യുവതി. ഇവര്‍ ഒരു തിയ്യേറ്ററിലിരുന്ന് ഒരു പെര്‍ഫോമന്‍സ് കാണുകയാണ്. പേര്‍ഷ്യന്‍ പ്രണയകഥയാണ് അവര്‍ക്ക് മുന്നിലുള്ളത്. തമാശയും പ്രണയവും ട്രാജഡിയും പാട്ടുമൊക്കെയുള്ള ഖുസ്രുവിന്റെയും ഷിറിന്റെയും കഥയാണ്. അത് ഈ 115 പേര്‍ എങ്ങിനെ കാണുന്നു എന്നാണ് സംവിധായകന്‍ പരിശോധിച്ചത്. ചിത്രത്തിലെ രംഗങ്ങളോട് കരഞ്ഞും ചിരിച്ചും നിസംഗമായിരുന്നും പ്രതികരിക്കുന്നവരുണ്ട്. അവരുടെ ജീവിതം ആ പ്രതികരണങ്ങളില്‍ നിന്നും പ്രേക്ഷകന് വായിച്ചെടുക്കാം. ഒന്നരമണിക്കൂറോളം നിറയെ മുഖങ്ങള്‍ മാത്രമുള്ള ചിത്രത്തില്‍ വൃദ്ധരും മധ്യവയസ്‌കകളുമുണ്ട്. എന്നാല്‍ എല്ലാവരും സുന്ദരികളാണ്. അതും സംവിധായകന്റെ ഒരു തന്ത്രമായി കാണാം. പ്രണയകഥയുടെ സംഗീതവും സംഭാഷണവുമെല്ലാം പശ്ചാത്തലത്തിലുള്ളതിനാല്‍ കഥയെന്താവും, എങ്ങിനെ അവസാനിക്കും എന്നുള്ള ആകാംക്ഷയും പ്രേക്ഷകനുണ്ടാവും. ചിത്രത്തില്‍ പുരുഷ പ്രേക്ഷകരുണ്ടെങ്കിലും അതെല്ലാം സ്ത്രീകളുടെ പിറകിലായാണ് കാണാന്‍ സാധിക്കുക. പ്രേക്ഷകനും പ്രേക്ഷകനും തമ്മിലുള്ള സംവാദത്തിനാണ് ഷിറിനിലൂടെ അബ്ബാസ് കിയരസ്‌തോമി അവസരം നല്‍കിയത്. ഇതുവരെ കാണാനാകാത്ത ദൃശ്യാനുഭവവും ചിത്രം പകര്‍ന്നു തന്നു.
മെക്‌സിക്കന്‍ സംവിധായകന്‍ ആര്‍തുറോ റിപ്സ്റ്റീന്റെ പാക്കേജായിരുന്നു ഇത്തവണത്തെ ഐ എഫ് എഫ് കെയുടെ അനുഗ്രഹ
ങ്ങളിലൊന്ന്. പ്രദര്‍ശിപ്പിച്ച മുഴുവന്‍ ചിത്രങ്ങളില്‍ ഡിവൈന്‍ എന്ന ചിത്രം മാത്രം പ്രതീക്ഷകള്‍ തല്ലിക്കെടുത്തിയപ്പോള്‍ ആദ്യമായി കണ്ട 'കാസില്‍ ഓഫ് പ്യുരിറ്റി' മികച്ച അനുഭവമായി. എലിവിഷം നിര്‍മ്മിച്ച് വില്‍ക്കുന്ന ഒരു കുടുംബം. അഛനും അമ്മയും രണ്ട് പെണ്‍മക്കളും ഒരു മകനുമുള്ള കുടുംബത്തില്‍ അഛന്‍ മാത്രമാണ് പുറം ലോകം കണ്ടിട്ടുള്ളത്. ജനിച്ചപ്പോള്‍ മുതല്‍ മക്കള്‍ വീട്ട് തടങ്കലിലാണ്. പുറംലോകത്തിന്റെ ദുഷിപ്പുകളില്‍ നിന്ന് മക്കളെ രക്ഷിക്കാനാണ് ഇത് ചെയ്യുന്നതെന്നാണ് അയാള്‍ പറയുന്നത്. എന്നാല്‍ ഈ തടങ്കല്‍ ഇയാള്‍ക്ക് തന്നെ തിരിച്ചടിയാവുകയാണ്. മാംസം കഴിക്കരുതെന്നും ലൈംഗികത പാപമാണെന്നും പറയുന്ന ഇയാള്‍ പുറം ലോകത്തിലെ ജിവിതത്തില്‍ മാംസാഹാരം കഴിക്കുകയും വേശ്യകളുമായി സംസര്‍ഗ്ഗത്തിലേര്‍പ്പെടുകയും ചെയ്യുന്നു. രണ്ട് തരം മനുഷ്യനായി ജീവിക്കുന്ന ഇയാളെ മക്കള്‍ സാവധാനം ധിക്കരിക്കുകയാണ്. അവര്‍ക്ക് തടങ്കലില്‍ നിന്നും രക്ഷപ്പെടണം. അതിനായി മൂത്ത മകള്‍ ഉട്ടോപ്യ ഒരു കത്തെഴുതി മതിലിനു പുറത്തേക്ക് വലിച്ചെറിയുന്നുണ്ടെങ്കിലും ഫലം കാണുന്നില്ല. എന്നാല്‍ ഒരിക്കല്‍ സാന്ദര്‍ഭികവശാല്‍ വീട്ടിലെത്തുന്ന പോലീസുകാരോട് വീട്ടുകാര്‍ തങ്ങളുടെ ദുരനുഭവം പറയുന്നു. വീട്ടുകാരനായ ഗബ്രിയേല്‍ അറസ്റ്റിലാവുകയാണ് അവസാനം. അയാളെ പോലീസ് കൊണ്ടു പോകുമ്പോള്‍ പക്ഷേ അരുതെന്നാണ് ആ കുടുംബം വിളിച്ചു പറയുന്നത്. ചിത്രം തുടങ്ങുന്നതും അവസാനിക്കുന്നതും ഒരു തകര്‍ച്ചയുടെ പ്രതീകമായ തകരപ്പാത്രത്തിലൂടെയാണ്.
മെക്‌സിക്കോയിലെ കുടുംബവ്യവസ്ഥിതിയിലെ മൂല്യച്യുതികള്‍ മുഴുവന്‍ തുറന്നു കാട്ടുന്ന ചിത്രമായിരുന്നു ഇത്. സമൂഹത്തിലേക്ക് കുടുംബാംഗങ്ങളെ ഇറക്കിവിടാന്‍ പോലും പറ്റാത്ത വിധത്തില്‍ ദുഷിച്ചിരിക്കുകയാണെന്ന് സംവിധായകന്‍ വരുത്തി വക്കുന്നു. സെറ്റിട്ടാണ് പ്യുരിറ്റിയുടെ ആ കോട്ട സംവിധായകന്‍ തയ്യാറാക്കിയത്. പക്ഷേ മഴയല്ലാതെ അവിടേക്ക് ആരും വരില്ല. വീട്ടു തടങ്കലിന്റെ ഏറ്റവും ഭീകരമായ അവസ്ഥകള്‍ ചിത്രീകരിത്തുന്നതില്‍ റിപ്സ്റ്റീന്‍ വിജയിച്ചെന്ന് തന്നെ പറയാം. മൂന്നര മണിക്കൂറുള്ള ചിത്രം അതുകൊണ്ട് തന്നെ ഒരു നിമിഷം പോലും ബോറടിപ്പിച്ചില്ല.
ഐ എഫ് എഫ് കെയുടെ അവസാനം ഒരു ഹൊറര്‍ ചിത്രം കണ്ടാവട്ടെ എന്ന് കരുതിയാണ് കലാഭവനില്‍ ഫ്രഞ്ച് ചിത്രം ന്യൂസിജന്‍ ഹൗസിന് കയറിയത്. പക്ഷേ അനുഭവം ചിത്രത്തേക്കാളും
ഭയാനകമായിരുന്നു. എവിടെ പ്രേതം, എവിടെ മനുഷ്യന്‍, എങ്ങിനെ പേടിക്കും, എന്താണ് കഥ, എന്താണ് നടക്കുന്നത്?.. ഒന്നും അറിയാനാവാത്ത വിധത്തിലായിരുന്നു ചിത്രം റോള്‍ റൂയിസ് സംവിധാനം ചെയ്തത്. 1925ലാണ് ചിത്രം നടക്കുന്നത്. ചൂതുകളിയില്‍ ജയിച്ച വില്യം ഹെന്റി ജയിംസ് ഒരു പഴയ കൊട്ടാരം വാങ്ങി അവിടെ ഭാര്യയുമായി താമത്തിനെത്തുന്നു. അസുഖങ്ങള്‍ കൊണ്ട് ബുദ്ധിമുട്ടുന്ന ഭാര്യ ആന്‍ മേരിക്ക് ആശ്വാസമാവുമെന്ന് കരുതിയാണ് സാന്റിയാഗോക്കടുത്തുള്ള ഈ കൊട്ടാരത്തിലേക്ക് വില്യം മാറുന്നത്. കൊട്ടാരത്തില്‍ വേലക്കാരിയും തൂപ്പുകാരും പാചകക്കാരും പഴയ ചില താമസക്കാരുമുണ്ട്. ഇവര്‍ അവിടെ ആര്‍ക്കും ശല്യമില്ലാതെ ജീവിക്കുകയായിരുന്നു. പക്ഷേ എല്ലാം ആത്മാക്കളാണ്. പുതിയ അതിഥികള്‍ അവരെ അലോസരപ്പെടുത്തുന്നു. ഭയപ്പെടുത്തി ഓടിക്കാനുള്ള ശ്രമങ്ങള്‍ പരാജയപ്പെട്ടതിനെത്തുടര്‍ന്ന് ആത്മാവിലൊരാള്‍ ആനില്‍ പ്രവേശിക്കുകയാണ്. ആന്‍ മരിച്ചോ ഇല്ലയോ എന്ന് മനസിലാക്കാനാവാത്ത വിധം കഥ പോവുകയാണ്. അയാള്‍ക്ക് ഭാര്യയുടെ അവസ്ഥ പോലും മനസ്സിലാക്കാനാവുന്നില്ല. അവസാനം പ്രേതങ്ങളുമായുള്ള വാഗ്വോദങ്ങള്‍ക്കൊടുവില്‍ ആനിനെ വില്ല്യത്തിന് തിരിച്ചു ലഭിക്കുന്നു. വാഗ്വേദമല്ല, ഒരു തരത്തിലുള്ള സംഭാഷണ സന്ധിയാണ് അവസാനം നടക്കുന്നത്. പ്രേതമാണോ മനുഷ്യനാണോ മുന്നിലുള്ളതെന്ന് മനസിലാക്കാതെ പേടിപ്പിക്കുന്ന തരം ചിത്രങ്ങള്‍ മലയാളത്തില്‍ത്തന്നെ നിരവധി ഇറങ്ങിയിട്ടുണ്ട്. താണനിലവാരത്തിലുള്ള ഈ ചിത്രങ്ങളുടെ പരിസരത്തു പോലും എത്തുന്നില്ല ന്യൂസിജന്‍ ഹൗസ് എന്നതാണ് സത്യം. നാടകം പോലെ ഒരു വലിയ കൊട്ടാരം സെറ്റിട്ടൊരുക്കിയ ചിത്രം. നാടകീയമായ അഭിനയം. നാടകീയമായ കഥ. ഉറക്കിക്കളയുന്ന ഒട്ടും ദഹിക്കാത്ത ഒരു ചിത്രം, അതായിരുന്നു ന്യൂസിജന്‍ ഹൗസ്.
ഐ എഫ് എഫ് കെയില്‍ മത്സരവിഭാഗത്തിലെത്തുന്ന ചിത്രങ്ങള്‍ക്ക് മുന്‍വര്‍ഷങ്ങളില്‍ ചലച്ചിത്ര അക്കാദമിയുടെ ചില
അദൃശ്യമായ 'മാനദണ്ഡങ്ങളു'ണ്ടായിരുന്നു. ചിത്രം എത്രത്തോളം കാഴ്ചക്കാരെ ബോറടിപ്പിക്കും, ഏത് ചിത്രത്തിനാണ് ഏറ്റവും കൂടുതല്‍ പേര്‍ ഉറങ്ങി/ഇറങ്ങിപ്പോയത്? എന്നിങ്ങിനെ..
2008ലെ ഫെസ്റ്റിവലില്‍ അതിന്റെ വലിയ ഉദാഹരണമായിരുന്നു മികച്ച ചിത്രത്തിനുള്ള സുവര്‍ണചകോരം നേടിയ 'പാര്‍ക്ക് വയാ' എന്ന ചിത്രം. അതേ പാതയില്‍ ഇത്തവണയെത്തിയതായിരുന്നു ടര്‍ക്കിയില്‍ നിന്നുള്ള ഒരട/ ദേര്‍ എന്ന ചിത്രം. രാവിലെത്തന്നെ കാണാന്‍ പോയതിനാല്‍ ഉറങ്ങാന്‍ പോലും പറ്റാതെ പീഡിപ്പിക്കുന്ന ചിത്രമായിരുന്നു ഇത്. Hakki Kurtulus & Melik Saracogl എന്നിവര്‍ ചേര്‍ന്ന് സംവിധാനം ചെയ്ത ചിത്രത്തില്‍ വിരലിലെണ്ണാവുന്ന കഥാപാത്രങ്ങളേയുള്ളൂ.
അമ്മയുടെ മരണത്തെത്തുടര്‍ന്ന് വര്‍ഷങ്ങളായി രാജ്യത്തില്ലാതിരുന്ന മകന്‍ സഹോദരിയുടെ അടുത്തേക്ക് തിരിച്ചെത്തുകയാണ്. അയാളെ പഴയ കാര്യങ്ങള്‍ വേട്ടയാടുന്നുണ്ട്. വീട്ടില്‍ നിന്നാല്‍ ഭാവി തകരുമെന്ന ഭീതിയായിരുന്നു അയാളെ പ്രവാസിയാക്കിയത്. നിശബ്ദയായ അമ്മ, അനിയത്തി, ദൂരെ ദ്വീപില്‍ ഒറ്റക്ക് താമസിക്കുന്ന അഛന്‍...ഡിപ്രഷന്റെ ഒരു ലോകമായിരുന്നു അയാളുടേത്. അയാളുടെ യാത്ര പറച്ചിലിന് ശേഷവും അമ്മയുടെ ലോകം മാറുന്നില്ല. അവര്‍ വിദൂരമായ ദ്വീപിലേക്ക് നോക്കി എന്നും നില്‍ക്കും. ഒരിക്കല്‍ കരയിലെ കാത്തിരിപ്പ് അവസാനിച്ചത് ആ പുഴയിലായിരുന്നു. ആത്മഹത്യക്ക് മുമ്പ് മക്കള്‍ക്കും അഛനും അവര്‍ ഒരു കത്ത് നല്‍കിയിരുന്നു. ഓരോരുത്തരും ആ കത്ത് വായിക്കുന്നു. മക്കള്‍ അഛനെ കാണാന്‍ പോകുന്നു. കുറേ നേരം സംസാരിക്കുന്നു. വീട്ടുകാര്യങ്ങള്‍ ചര്‍ച്ച ചെയ്യുന്നു. അതുവരെ അവരുടെ ലോകത്ത് ജീവിച്ചവര്‍ ഇപ്പോള്‍ അമ്മയെപ്പറ്റി മാത്രം പറയുന്നു..സംസാരം മാത്രം. ഇടക്ക് പൈപ്പ് തുറന്നാല്‍ മണിക്കൂറുകളോളം വെള്ളം പോവുന്നു. അമ്മയുടെ മൃതദേഹം കുളിപ്പിക്കാന്‍ തന്നെ ഒന്നര മണിക്കൂറുള്ള ചിത്രത്തിലെ അരമണിക്കൂറെടുത്തു. എന്തിനായിരുന്നു ഈ ലാഗിംഗ് എന്നു പോലും മനസിലാക്കിത്തരാന്‍ സംവിധായകനാവുന്നില്ല. ഈ വലിച്ചു നീട്ടല്‍ തന്നെയായിരുന്നു ചിത്രത്തെ നശിപ്പിച്ചത്. അവാര്‍ഡ് പ്രതീക്ഷിച്ച് 'അവാര്‍ഡ് പടമെന്ന' സ്വന്തം ലേബലും വാങ്ങിയാണ് 'ഒരട' മടങ്ങിയത്.