Tuesday, January 26, 2010

Whisper with the wind

Direction: Shahran Alidi
2009/Iraq/71min
കാറ്റിനെക്കുറിച്ച് പരാതി പറയുന്നവര്‍..
നല്ല സിനിമയോട് ചേര്‍ന്ന
ജീവിച്ച ഒരു കാലമുണ്ടായിരുന്നു ഇറാഖിന്. അന്ന് ഹോളിവുഡ് വരെ ബാഗ്ദാദിന്റെ തെരുവുകളില്‍ ചിത്രീകരണത്തിന്റെ സാധ്യതകള്‍ തേടി അലഞ്ഞിരുന്നു. എന്നാല്‍ സദ്ദാംഹുസൈന്റെ ഏകാധിപത്യം കലക്ക് കൈവിലങ്ങുകള്‍ തീര്‍ത്ത കാലത്തില്‍ ആ കാഴ്ചകള്‍ പതുക്കെപ്പതുക്കെ മാഞ്ഞു. അന്നത്തെ കാലത്തിന്റെ പേടിപ്പിക്കുന്ന ശേഷിപ്പുകള്‍ ഇറാഖില്‍ ഇന്നുമുണ്ട്. പ്രത്യേകിച്ച് തങ്ങളുടേതായ ഒരു പ്രവിശ്യക്ക് വേണ്ടി പോരാടിയ ഇറാഖിലെ 20ശതമാനം മാത്രം വരുന്ന ഭാഷാ ന്യൂനപക്ഷമായ കുര്‍ദ്ദുകളുടെയുള്ളില്‍. 1980കളിലെ സദ്ദാമിന്റെ കാലത്തെ കൂട്ടക്കൊലകളുടെയും പീഡനങ്ങളുടെയും പേടിപ്പെടുത്തുന്ന കഥകളാണ് അവര്‍ക്ക് പറയാനുള്ളത്. പക്ഷേ, നോക്കെത്താദൂരത്തോളം പ്രേതഭൂമി പോലെ പരന്നു കിടക്കുന്ന കുര്‍ദ്ദിസ്ഥാന്‍ പ്രവിശ്യയില്‍ വീശിയടിക്കുന്ന കാറ്റിനോട് മാത്രമേ അവര്‍ക്ക് പരാതി പറയാനാവുന്നുള്ളൂ. അതാകട്ടെ നിസ്സഹായതയുടെ ഒരു നേര്‍ത്ത നെടുവീര്‍പ്പ് മാത്രമാവുന്നു. കുര്‍ദ്ദിഷ് സംവിധായകനായ ഷഹ്‌റാം അലീദിയുടെ ആദ്യ ചിത്രമായ 'വിസ്‌പെര്‍ വിത്ത് ദ് വിന്‍ഡ്'(Whisper With the Wind- Shahram Alidi) തോക്കിന്‍മുനക്ക് കീഴിലുള്ള കുറേ നിസ്സഹായരുടെ ഈ നെടുവീര്‍പ്പുകളുടെ കഥയാണ് പറയുന്നത്. അഞ്ച് വര്‍ഷത്തോളമെടുത്ത് ചിത്രീകരിച്ച ചിത്രത്തിന് പിന്നില്‍ പ്രവര്‍ത്തിച്ചവരിലേറെയും ഇറാനികളാണ്. അതുകൊണ്ട് തന്നെ ഇത് ഒരു ഇറാന്‍ പ്രൊഡക്ഷനാണെന്നാണ് ഷഹ്‌റാം പറയുന്നത്.
വൃദ്ധനായ മാംബാള്‍ഡര്‍ തന്റെ കൈയിലെ പഴയ ടേപ്‌റെക്കോര്‍ഡറില്‍ സന്ദേശങ്ങള്‍ റെക്കോര്‍ഡ് ചെയ്ത് അത് പ്രദേശമാകെ എത്തിക്കുന്ന കുര്‍ദ്ദിസ്ഥാനിലെ ഒരു ദൂതനാണ്. കാണാതായ തങ്ങളുടെ രണ്ട് മക്കള്‍ വരുന്നതും കാത്തിരിക്കുകയാണ് ബാള്‍ഡറും ഭാര്യയും. തന്റെ യാത്രക്കിടയില്‍ പക്ഷേ അയാളുടെ മനസ്സ് നിറയെ ടേപ് റെക്കോര്‍ഡിലെ സന്ദേശം കൃത്യസ്ഥലത്തെത്തിക്കണമെന്നത് മാത്രമാണ്. എന്നാല്‍ പലപ്പോഴും ബാള്‍ഡറിന്റെ സന്ദേശങ്ങള്‍ സ്വീകരിക്കാന്‍ മരവിച്ച മൃതദേഹങ്ങളും തകര്‍ന്നടിഞ്ഞ കെട്ടിടങ്ങളും മാത്രമായിരുന്നു ശേഷിച്ചിരുന്നത്. ഒരിക്കല്‍ ഒരു കുര്‍ദ്ദിഷ് ഒളിപ്പോരാളി അയാള്‍ക്ക് ജനിക്കാന്‍ പോകുന്ന കുഞ്ഞിന്റെ ആദ്യ കരച്ചില്‍ റെക്കോര്‍ഡ് ചെയ്ത് കേള്‍പ്പിക്കണമെന്ന വ്യത്യസ്തമായ ഒരാവശ്യവുമായി ബാള്‍ഡറിനെ സമീപിക്കുന്നു. ദൗത്യം സന്തോഷത്തോടെ ഏറ്റെടുത്ത് ബാള്‍ഡര്‍ യാത്രയാവുന്നു. കുഞ്ഞിന്റെ കരച്ചിലുമായി അദ്ദേഹം തിരിച്ചെത്തുന്നുണ്ടെങ്കിലും ആ ഒളിപ്പോരാളി അവിടെയുണ്ടായിരുന്നില്ല. അയാളുടെ ഒളിത്താവളം തകര്‍ന്നു കിടക്കുന്നു. പക്ഷേ അവിടെയുണ്ടായിരുന്ന മറ്റൊരു പോരാളിക്ക് ബാള്‍ഡര്‍ ആ കരച്ചിലിന്റെ ടേപ്പ് കൈമാറുന്നു. ഒളിപ്പോരാളികള്‍ നടത്തുന്ന പേഷ്‌മെര്‍ഗ എന്ന നിരോധിത റേഡിയോയിലൂടെ അത് സംപ്രേക്ഷണം ചെയ്യുകയാണ്. നിസ്സഹായരായ കുറേ മനുഷ്യരുടെ ബിംബങ്ങള്‍ക്ക് മുകളിലൂടെ പൊടിക്കാറ്റിനൊപ്പം ആ കരച്ചില്‍ നിറയുന്നു. ആ കരച്ചില്‍ പ്രതീക്ഷയുടേതാതാകാം, പ്രതികരണത്തിന്റെയാകാം..
അധിനിവേശത്തിന്റെ മുഷ്ടിക്കുള്ളില്‍ ഞെരിഞ്ഞമരുന്ന ഒരു ജനവിഭാഗത്തിന്റെ നിസ്സഹായത അതിന്റെ മുഴുവന്‍ തീവ്രതയോടെയും ചിത്രത്തില്‍ സംവിധായകന്‍ കാണിച്ചിട്ടുണ്ട്. ചിത്രത്തിലുടനീളം ഛായാഗ്രാഹകനായ Touraj Aslani പകര്‍ത്തിയ അത്തരത്തിലുള്ള വിഹ്വലമായ കുറേ കാഴ്ചകള്‍ പ്രേക്ഷകന് കാണാം. എല്ലാ തകര്‍ച്ചയും കണ്ട് മനസ്സ് മരവിച്ച ചിത്രത്തിലെ മാംബാള്‍ഡര്‍ ഒരു ഫുട്‌ബോള്‍ ടീമിനുള്ള സന്ദേശവുമായി പോകുമ്പോള്‍ കാണുന്നത് ആ വലിയ മൈതാനത്ത് മണ്ണടിഞ്ഞ് ആരും തിരിഞ്ഞുനോക്കാനില്ലാതെ മരവിച്ച് കിടക്കുന്ന മൃതശരീരങ്ങളാണ്. എന്നാല്‍ ആ പ്രേതഭൂമിയില്‍ കിടന്ന് മണിക്കൂറുകളോളം അയാള്‍ ഉറങ്ങുകയാണ്. പ്രതിഷേധത്തിന്റെ ഒരു ശബ്ദം പോലും അയാളില്‍ നിന്നില്ല. പിന്നെപ്പിന്നെ അയാള്‍ പോകുന്നിടത്തെല്ലാം ഈ കാഴ്ചയാണ്. കല്ല്യാണവീട്ടിലും താഴ്‌വരയുടെ മറ്റ് ഭാഗങ്ങളിലുമെല്ലാം തകര്‍ന്നടിഞ്ഞ കെട്ടിടങ്ങളും ഉയരുന്ന പുകയും മാത്രം. അവസാനം അത്തരത്തില്‍ തകരുന്ന ഒരു കെട്ടിടത്തിനടിയില്‍ ബാള്‍ഡറുടെ ഭാര്യയും..അവിടെ അയാള്‍ ദൈവത്തെ വിളിച്ച് ഉറക്കെക്കരയുകയാണ്. എന്നാല്‍ ആകാശത്ത് പാറിപ്പറക്കുന്ന ഒരു പരുന്തിന്റെ ദൃശ്യവും പരുന്തിന്റെ കരച്ചില്‍ പോലെ പേടിപ്പെടുത്തുന്ന സംഗീതത്തിലും ആ കരച്ചില്‍ അലിഞ്ഞില്ലാതാവുന്നു. ചിത്രത്തില്‍ ഒരിടത്ത് സംവിധായകന്‍ കുറേ കല്‍ക്കൂമ്പാരങ്ങള്‍ കാണിക്കുന്നുണ്ട്. മക്കളെയും ഭര്‍ത്താക്കന്മാരെയുമൊക്കെ കാത്തിരിക്കുന്ന കുറേ അമ്മമാരാണ് പ്രതീക്ഷകളുടെ ആ കല്‍ക്കൂമ്പാരങ്ങളുണ്ടാക്കുന്നത്. എന്നാല്‍ വീശിയടിക്കുന്ന കാറ്റ് ആ കൂമ്പാരങ്ങളെ ഇടിച്ചു വീഴ്ത്തുകയാണെന്നാണ് അവരുടെ പരാതി. കുര്‍ദ്ദിസ്ഥാനിലെ എല്ലാവര്‍ക്കും ആ പരാതിയാണ്. പക്ഷേ അവിടെയെല്ലാം കാറ്റിന് വെടിക്കോപ്പുകളുടെ രൂപമാണ്..
അധിനിവേശകാലത്ത് ആവിഷ്‌ക്കാരസ്വാതന്ത്ര്യവും ചോദ്യം ചെയ്യപ്പെടുന്നത് ചിത്രത്തില്‍ കാണാം. Armed Forces of Kurdistan നടത്തുന്ന പെഷമെര്‍ഗ് എന്ന നിരോധിത റേഡിയോയിലൂടെയാണ് പലപ്പോഴും പ്രദേശവാസികള്‍ ആശ്വാസം കണ്ടെത്തുന്നത്. എന്നാല്‍ ആ ഫ്രീക്വന്‍സി ട്യൂണ്‍ ചെയ്യുന്നവരെ തിരഞ്ഞു പിടിച്ച് കൊല്ലുകയാണ് ഇറാഖ് പട്ടാളത്തിന്റെ പ്രധാന ജോലി. മരത്തില്‍ തൂങ്ങിയാടുന്ന റേഡിയോകളുടെ ദൃശ്യം ആ ഭീകരതയുടെ മുഴുവന്‍ തീവ്രതയും കാഴ്ചക്കാരനിലെത്തിക്കും. പേരിന്റെയൊപ്പം കുര്‍ദ്ദിസ്ഥാന്‍ ചേര്‍ത്ത, കുര്‍ദ്ദിസ്ഥാന്റെ വാനമ്പാടി എന്ന, ഗായകന് പാടാന്‍ അനുവാദമുണ്ട്, പക്ഷേ പേരിനൊപ്പമുള്ള കുര്‍ദ്ദിസ്ഥാന്‍ മാറ്റണം. ആരെങ്കിലും ആ പേര് വിളിച്ചാല്‍ അയാളോട് ദയവ് ചെയ്ത് അങ്ങിനെ വിളിക്കരുതെന്ന് പറയുന്നത് ഒരു ജനവിഭാഗത്തിന്റെ, നിലവിളിയാണ്.
ഒരു കുര്‍ദ്ദ് ആയതിനാല്‍ ചിത്രത്തില്‍ പക്ഷപാതപരമായ സമീപനമാണ് സംവിധായകനായ ഷഹ്‌റാമിന്റേതെന്ന് വിമര്‍ശനാത്മകമായി പറയാം. എന്നാല്‍ തോക്കിന്‍ മുനയില്‍ ജിവിതം അടുത്ത നിമിഷത്തില്‍ എന്താകുമെന്ന് പോലും പറയാനാവാത്ത അവസ്ഥയോടെ ജീവിക്കുന്ന ജനവിഭാഗങ്ങള്‍ അഫ്ഗാനിസ്ഥാനിലും ഇറാഖിലും ചില ആഫ്രിക്കന്‍ രാജ്യങ്ങളിലുമെല്ലാം ഇന്നും ജീവിക്കുന്നുണ്ടെന്നോര്‍ക്കുമ്പോഴാണ് ആ വിമര്‍ശനത്തിന്റെ പ്രസക്തി നഷ്ടമാവുന്നത്. ഇവിടങ്ങളിലെല്ലാം കാറ്റിനോടൊപ്പം കരയുന്നത് നിസ്സഹായരാണ്. നിസ്സഹായരുടെ കഥ എല്ലായിടത്തും ഒരുപോലെയല്ലേ..?

A Step into darkness

Direction:Atil Inac

Turkey/120min/2009

ഇറാഖിലെ അമേരിക്കന്‍ അധിനിവേശത്തിനു നേരെ കലാകാരന്മാരുടെ ആക്രമണം നാളുകളായുണ്ട്‌, പ്രത്യേകിച്ചും ചലച്ചിത്രലോകത്തു നിന്നും.. അമേരിക്കയില്‍ നിന്നായാലും ഇറാഖില്‍ നിന്നായാലും വിമര്‍ശനത്തിന്റെ കാര്യത്തില്‍ ഒരു കുറവുമില്ല. പക്ഷേ അതൊരു നേരിട്ടുള്ള ചീത്ത പറച്ചിലല്ല, കുറേ പേരുടെ വേദനയാണ്‌. ആ വേദനയുടെ ദൃശ്യഭാഷയിലൂടെ കുറേ പേര്‍ക്ക്‌ അധിനിവേശത്തിനു നേരെ ചില മറുവാക്കെങ്കിലും പറയാനാവുന്നു..
വടക്കന്‍ ഇറാഖിലെ നെയ്‌ത്തുകാരുടെ ഒരു കൊച്ചുഗ്രാമത്തില്‍ ഒരു രാത്രിയില്‍ തീവ്രവാദികള്‍ക്കു വേണ്ടിയെന്ന പേരില്‍ അമേരിക്കന്‍ സൈന്യം നടത്തുന്ന തിരച്ചിലില്‍ സെനറ്റ്‌ എന്ന തുര്‍ക്കി യുവതിയുടെ കുടുംബത്തിലെ എല്ലാവരും കൊല ചെയ്യപ്പെടുന്നു. ഇറാഖി ജനതക്ക്‌ മേലുള്ള യു എസ്‌ സൈന്യത്തിന്റെ പതിവ്‌ പരിപാടിയാണ്‌ ഈ `തിരച്ചില്‍'. എല്ലാം നഷ്‌ടപ്പെട്ട സെനറ്റിന്റെ മുന്നിലുള്ള ഏക ആശ്രയം കിര്‍ക്കുക്കിലുള്ള സഹോദരന്‍ അസിമാണ്‌. ഒരിക്കല്‍ പോലും വീട്‌ വിട്ട്‌ പുറംലോകത്തേക്കിറങ്ങാത്ത സെനറ്റ്‌ അവസാനം കിര്‍ക്കുക്കിലേക്ക്‌ പോകുന്നു. എന്നാല്‍ അസിം ഒരു ബോംബ്‌ സ്‌ഫോടനത്തില്‍ മാരകമായി പരിക്കേറ്റ്‌ തുര്‍ക്കിയില്‍ ചികിത്സക്കായി പോയെന്ന വാര്‍ത്തയാണ്‌ സെനറ്റിനെ കാത്തിരുന്നത്‌. നേരായ വഴിയിലൂടെ അവള്‍ക്ക്‌ ടര്‍ക്കിയിലെത്താനാവില്ല. കള്ളക്കടത്തുകാരും തീവ്രവാദികളും സൈന്യവും നിറഞ്ഞ്‌ സംഘര്‍ഷബാധിതമായ ഇറാഖ്‌-തുര്‍ക്കി അതിര്‍ത്തിയിലൂടെ തുര്‍ക്കിയിലേക്ക്‌ അനധികൃതമായി കടക്കുന്നത്‌ അത്ര എളുപ്പവുമല്ല. പക്ഷേ എങ്ങിനെയെങ്കിലും തുര്‍ക്കിയിലെത്തണമെന്ന അവളുടെ ആഗ്രഹത്തിനു മുന്നില്‍ ഒരു കൂട്ടം കള്ളക്കടത്തുകാര്‍ സഹായഹസ്‌തവുമായെത്തുന്നു. എന്നാല്‍ യാത്രക്കിടെ ആ സംഘത്തിലെ ഒരാള്‍ അവളെ മാനഭംഗപ്പെടുത്തുന്നു. ആത്മഹത്യക്ക്‌ ശ്രമിച്ച അവളെ രക്ഷിക്കുന്നത്‌ ഒരു തീവ്രമുസ്ലിം സംഘടനയിലെ അംഗങ്ങളാണ്‌. ഇവരുടെ സഹായത്തോടെ ഇസ്‌താംബുളിലെത്തി സഹോദരനെ തിരയുന്നെങ്കിലും കണ്ടെത്താനാകുന്നില്ല. യഥാര്‍ഥത്തില്‍ അസിം ഒരു കാല്‍ നഷ്‌ടപ്പെട്ട്‌ ജീവനോടെയുണ്ടെങ്കിലും അയാള്‍ മരിച്ചുവെന്നാണ്‌ ഈ മുസ്ലിം സംഘടനയിലെ അംഗങ്ങള്‍ അവളോട്‌ പറയുന്നത്‌. എല്ലാം നഷ്‌ടപ്പെട്ട അവള്‍ക്ക്‌ മുന്നില്‍ ആ മുസ്ലിം സംഘടനയിലെ ഒരു നേതാവ്‌ പകരംവീട്ടാനായി ജിഹാദിന്റെ വഴിയുമായെത്തുന്നു. സെനറ്റും അവളോടൊപ്പമുണ്ടായിരുന്ന ഒരു സ്‌ത്രീയും ചാവേറുകളാവുകയാണ്‌. യു എസ്‌ കോണ്‍സലേറ്റാണ്‌ അവരുടെ ലക്ഷ്യം. ദൗത്യത്തില്‍ ഒരാള്‍ വിജയം കാണുന്നെങ്കിലും സെനറ്റിന്റെ പദ്ധതി നടക്കുന്നില്ല. അവസാനം നെഞ്ചില്‍ ചേര്‍ത്തു വച്ച ബോംബ്‌ ഊരിമാറ്റി അവള്‍ നഗരത്തിലേക്കിറങ്ങുയാണ്‌. എതിരെ വരുന്ന സഹോദരനെപ്പോലും കാണാനാവാതെ ഇസ്‌താംബുളിലെ തിരക്കില്‍ അവള്‍ മറയുന്നു. ഇരുട്ടിലേക്കെന്ന പോലെ..
ചിത്രത്തില്‍ മുക്കാല്‍ ഭാഗവും നിറഞ്ഞു നില്‍ക്കുന്നത്‌ സെനറ്റാണ്‌. അതില്‍തന്നെ അവളുടെ വിഹ്വലമായ വെള്ളാരങ്കല്ലിന്റെ നിറമുള്ള രണ്ട്‌ കണ്ണുകളും. ആ കണ്ണുകളാണ്‌ അവളുടെ വീട്ടുകാര്‍ കൊല്ലപ്പെടുമ്പോഴും ബലാത്സംഗം ചെയ്യപ്പെടുമ്പോഴും ചാവേറായി മരിക്കാന്‍ തയ്യാറാവുന്ന നിമിഷത്തിലും നമ്മോട്‌ സംസാരിക്കുന്നത്‌. പക്ഷേ ചിലപ്പോഴൊക്കെ അഭിനയത്തില്‍ സെനറ്റിന്റെ ശരീരഭാഷ തെറ്റുന്നുണ്ടെന്നത്‌ സമ്മതിക്കാതെ വയ്യ. ടെലിവിഷന്‍ സീരിയലുകളിലൂടെ പ്രശസ്‌തയായ സൂസന്‍ ജെന്നാണ്‌ ചിത്രത്തില്‍ സെനറ്റായി അഭിനയിച്ചിരിക്കുന്നത്‌.
പ്രയോഗിച്ച രീതി കൊണ്ട്‌ പിഴച്ചു പോയ സ്‌ത്രീയുടെ നഗ്നതയുടെ ഒരു രാഷ്‌ട്രീയവും ചിത്രത്തില്‍ കാണാം. ചാവേറാകുന്നതിനു മുമ്പ്‌ മാറില്‍ കറുത്ത പശ തേക്കുന്ന സെനറ്റും മറ്റൊരു സ്‌ത്രീയുടെയും ഒരു രംഗമുണ്ട്‌. അതുവരെ ചിത്രത്തിലുടനീളം കാണാനാവുക തുര്‍ക്കിയിലെ സ്‌ത്രീകളുടെ, ശരീരമാകെ മറച്ചുള്ള പരമ്പരാഗത മുസ്ലിം വേഷമാണ്‌. ഈ വ്യവസ്ഥിതിക്കെതിരെ ശരീരം തുറന്നുകാണിച്ചുള്ള സ്‌ത്രീയുടെ പ്രതിരോധത്തെയാണ്‌ സംവിധായകന്‍ ഉദ്ദേശിച്ചതെങ്കിലും പിഴച്ചു പോയി. തങ്ങളെ അടിച്ചമര്‍ത്തുന്ന ഒരു വ്യവസ്ഥിതിക്കെതിരെ പ്രതിഷേധിക്കാനൊരുങ്ങുന്നതിനു മുന്നോടിയായാണ്‌ ഈ സീനെന്നും ഓര്‍ക്കണം.
അമേരിക്കന്‍ അധിനിവേശത്തിന്‌ നേരെയുള്ള സംവിധായകന്റെ പ്രതിഷേധം ചിത്രത്തില്‍ പലപ്പോഴും നേരിട്ടാണ്‌. താന്‍ സൃഷ്‌ടിച്ച കഥാപാത്രങ്ങള്‍ ടി വിയിലെ യുദ്ധവാര്‍ത്തകള്‍ കണ്ട്‌ അമേരിക്കയെ നേരിട്ട്‌ പുലഭ്യം പറയുകയാണ്‌. എന്നാല്‍ പകുതി കഴിയുമ്പോഴേക്കും ചിത്രത്തിലെ ചര്‍ച്ചാവിഷയം തീവ്ര ഇസ്ലാമിസം, പ്രത്യേകിച്ച്‌ ജിഹാദാവുന്നു. സ്വന്തം കുടുംബവും ചാരിത്ര്യവും നഷ്‌ടപ്പെട്ട്‌ ഇനിയെന്ത്‌ എന്ന ചോദ്യവുമായി നില്‍ക്കുന്ന സെനറ്റിന്റെ മനസ്സിലേക്ക്‌ ജിഹാദിലേക്ക്‌ പ്രേരിപ്പിക്കുന്ന തീവ്രമായ വാക്കുകളാണ്‌ പതിക്കുന്നത്‌. മനുഷ്യ ബോംബാവാന്‍ സെനറ്റ്‌ തയ്യാറാകുന്നുണ്ടെങ്കിലും രാത്രിയില്‍ സ്വപ്‌നത്തില്‍ കുറ്റബോധത്തില്‍ അവള്‍ അമ്മയെ വിളിച്ച്‌ നിസ്സഹായതയോടെ കരയുകയാണ്‌. സെനറ്റിനെ ദൗത്യത്തിനയക്കുന്ന ജിഹാദി നേതാവ്‌ അവസാനം രാജ്യം വിടുന്ന ഒരു ചെറിയ സീന്‍ നിസ്സഹായരെ ഉപയോഗപ്പെടുത്തി കാര്യം കാണുന്നവന്റെ മുഖം വെളിപ്പെടുത്തുന്നതാണ്‌. മനുഷ്യബോംബായി യാത്രയാവുന്ന സെനറ്റിന്റെയും കൂടെയുള്ള സ്‌ത്രീയുടെയും ദൗത്യനിര്‍വ്വഹണത്തിന്റെ അരമണിക്കൂറാണ്‌ ചിത്രത്തിന്റെ അന്ത്യത്തെ കുറിക്കുന്നത്‌. നിശബ്‌ദതയില്‍ നിന്നുയരുന്ന സ്‌ഫോടനമുള്‍പ്പെടെ വിഹ്വലമായ കാഴ്‌ചകളുമായി മികച്ച രീതിയില്‍ തന്നെ സംവിധായകന്‍ ഇത്‌ അനുഭവവേദ്യമാക്കിയിട്ടുണ്ട്‌.
അധിനിവേശത്തിനെതിരെ തുടര്‍ച്ചയായി ഇറാഖില്‍ നിന്നും പുറത്തിറങ്ങുന്ന ചിത്രങ്ങളുടെ ശ്രേണിയില്‍ തന്നെയാണ്‌ `സ്റ്റെപ്‌ ഇന്‍ ടു ദി ഡാര്‍ക്ക്‌നെസിന്റെ'യും സ്ഥാനം.


Nymph

Direction: Pen-Ek Retnaruvang

Thailand/2009/94’/തായ്

പ്രകൃതി മനുഷ്യനിലേക്കിറങ്ങി അവസാനം മനുഷ്യനും എല്ലാം ഉപേക്ഷിച്ച്‌ പ്രകൃതിയിലേക്കിറങ്ങുന്ന കഥയാണ്‌ തായ്‌ലന്‍ഡ്‌ സംവിധായകന്‍ പെനക്‌ രെറ്റ്‌നറുവാങിന്റെ 2009ലിറങ്ങിയ ചിത്രം നിംഫ്‌ പറയുന്നത്‌. ഇവിടെ പ്രകൃതിയെന്നത്‌ ആത്മാവാണ്‌. പെനക്കിന്റെ വാക്കുകളില്‍ മനുഷ്യന്റെ ആത്മീയവശങ്ങളെ വിശകലനം ചെയ്യുന്ന ചിത്രമാണ്‌ നിംഫ്‌. ചുരുക്കിപ്പറഞ്ഞാല്‍ എഡ്‌ഗാര്‍ അലന്‍പോയുടെ ഒരു മിസ്റ്റിക്‌ കഥ ഇന്നത്തെ കാലത്തിലേക്ക്‌ കൊണ്ടു വരികയായിരുന്നുവത്രേ. അതുപോലെത്തന്നെ തുടക്കം മുതല്‍ അവസാനം വരെ മിസ്റ്റിക്‌ ആയ കുറേ കാഴ്‌ചകള്‍. ദൈര്‍ഘ്യമുള്ള ഷോട്ടുകള്‍, ഭീതിയുണര്‍ത്തുന്ന ശബ്‌ദങ്ങള്‍.. ബന്ധങ്ങളുടെ കഥയാണ്‌ നിംഫ്‌..

മനുഷ്യന്റെ ബന്ധങ്ങളില്‍ ഒരു നിംഫ്‌ അഥവാ വനമാലാഖ ഇടപെടുകയാണ്‌ ചിത്രത്തില്‍. ഗ്രീക്ക്‌ പുരാണങ്ങളിലെ കഥാപാത്രമായ നിംഫ്‌ കാട്ടില്‍ എവിടെയെങ്കിലും സ്ഥിരമായി ജീവിക്കുന്ന ഒരു മാലാഖയാണ്‌. എന്നെങ്കിലുമൊരിക്കല്‍ ഈ മാലാഖ മരിക്കും. പക്ഷേ എന്നും സുന്ദരിയും ചെറുപ്പവുമായിരിക്കുമെന്നു മാത്രം. മനുഷ്യനെ കാത്തിരുന്ന്‌ ഭയപ്പെടുത്തുന്ന പിശാചുക്കളല്ല നിംഫുകള്‍. പിശാചുക്കളെല്ലാം മനുഷ്യനെ പേടിപ്പെടുത്തുന്നവയാണെന്ന്‌ താന്‍ ചിന്തിക്കുന്നില്ലെന്നതാണ്‌ സംവിധായകന്റെ ഭാഷ്യം.
പെനകിന്റെ നിംഫ്‌ അറിയപ്പെടാത്ത ഒരു കാട്ടിലെ മരത്തില്‍ ജീവിക്കുന്ന മാലാഖയാണ്‌. ഇരുളടഞ്ഞ കാടിന്റെ പത്തു മിനിറ്റോളം നീളുന്ന ഒരു ഷോട്ടില്‍ നിന്നാണ്‌ ചിത്രം ആരംഭിക്കുന്നത്‌. അവിടെ ഒരു പെണ്‍കുട്ടി രണ്ട്‌ പേരാല്‍ ബലാത്സംഗം ചെയ്യപ്പെടുന്നു. എന്നാല്‍ അവളെ വിദൂരതയില്‍ ഉപേക്ഷിച്ച്‌ ക്യാമറ പിന്നെയും യാത്ര തുടരുമ്പോള്‍ അവസാനം നേരത്തേ പെണ്‍കുട്ടിയുടെ പിറകെ പോയ രണ്ട്‌ പേര്‍ തടാകത്തില്‍ മരിച്ചു കിടക്കുന്ന കാഴ്‌ചയാണുള്ളത്‌. ക്യാമറയുടെ യാത്ര കാടിനെ വിട്ട്‌ പിന്നെ നഗരത്തിലെ ഒരു പെണ്‍കുട്ടിയുടെ പിറകെയാണ്‌.
ഫോട്ടോഗ്രാഫറായ നോപാംഗിന്റെ ഭാര്യയായ മെയ്‌ ആണത്‌. വനത്തിലെ പിശാചുക്കളെക്കുറിച്ചറിഞ്ഞ്‌ അവിടേക്ക്‌ പോകാനൊരുങ്ങുകയാണ്‌ നോപ്‌. ഭാര്യയേയും കൂടെക്കൊണ്ട്‌ പോകുന്നുണ്ട്‌. മെയ്‌ക്കാകട്ടെ അതിനൊട്ടും താത്‌പര്യമില്ല. നോപിനേക്കാളും അവള്‍ക്കിഷ്‌ടം അവള്‍ ജോലി ചെയ്യുന്ന കമ്പനിയിലെ ബോസായ കോര്‍ണിനെയാണ്‌. സ്‌നേഹത്തോടെ നോപ്‌ അവളോട്‌ ചേര്‍ന്നു കിടക്കുമ്പോഴെല്ലാം എന്തെങ്കിലും കാരണം പറഞ്ഞ്‌ അവള്‍ ഒഴിഞ്ഞു മാറും. കാടിനോട്‌ ചേര്‍ന്ന്‌ ടെന്റ്‌ കെട്ടി താമസിക്കുമ്പോഴും രണ്ട്‌ പേരും അവരവരുടെ ലോകങ്ങളിലായിരുന്നു.
ഫോട്ടോകള്‍ക്കായുള്ള യാത്രക്കിടയില്‍ കാട്ടില്‍ കാണുന്ന വ്യത്യസ്‌തമായ ഒരു മരം നോപിനെ ആകര്‍ഷിക്കുന്നു. അതിനെ കെട്ടിപ്പിടിച്ച്‌ കരയുന്ന തരത്തിലുള്ള ഒരു വികാരം ആ മരം അയാളിലുണ്ടാകുന്നുണ്ട്‌. ഒരു രാത്രിയില്‍ ആ കാട്ടില്‍ അയാളെ കാണാതാവുന്നു. രാവിലെ നോപിനെ അന്വേഷിക്കാനിറങ്ങിയ മെയ്‌ക്ക്‌ അയാളുടെ ഒരു ചെരിപ്പും ടോര്‍ച്ചും മാത്രമാണ്‌ ലഭിക്കുന്നത്‌. നോപിനെ മൊബൈലില്‍ വിളിക്കുമ്പോള്‍ ആരോ ഫോണെടുക്കുന്നുണ്ടെങ്കിലും ദീര്‍ഘമായ നിശ്വാസങ്ങളും ഞരക്കങ്ങളും മാത്രമായിരുന്നു കേട്ടത്‌. ഇക്കാര്യം പോലീസിനെ അറിയിക്കുമ്പോഴും ഇത്‌ ആ കാട്ടില്‍ സ്ഥിരം സംഭവമാണെന്നാണ്‌ പറയുന്നത്‌. പിറ്റേന്ന്‌ രാത്രിയില്‍ മെയ്‌ നോപിനെ തേടിയിറങ്ങുന്നു. എന്നാല്‍ കാട്ടിലെ ആ ഒറ്റമരത്തിനടുത്തെത്തുമ്പോള്‍ അവള്‍ ബോധരഹിതയാവുന്നു. അവസാന പ്രതീക്ഷയും നശിച്ച മെയ്‌ വിവരമറിഞ്ഞെത്തിയ കാമുകനോടൊപ്പം തിരിച്ച്‌ പോവുകയാണ്‌. എന്നാല്‍ ഒരു പ്രഭാതത്തില്‍ മെയ്‌ കാണുന്നത്‌ വീട്ടിലെ സോഫയില്‍ പുതച്ചു മൂടിക്കിടക്കുന്ന നോപിനെയാണ്‌. അയാളെ കെട്ടിപ്പിടിച്ചുറങ്ങുമ്പോള്‍ അയാളുടെ നഷ്‌ടം എത്രമാത്രം വലുതായിരുന്നുവെന്ന്‌ അവള്‍ തിരിച്ചറിയുകയായിരുന്നു. ഇതിനിടയില്‍ നോപിന്റെ മൃതദേഹം കാട്ടില്‍ നിന്നും ലഭിച്ചതായി പോലീസ്‌ മെയിനെ അറിയിക്കുന്നുണ്ടെങ്കിലും നാലുമാസം മുമ്പേ നോപ്‌ വീട്ടിലെത്തിയെന്നാണ്‌ അവള്‍ മറുപടി നല്‍കിയത്‌. നോപാകട്ടെ ഫോട്ടോഗ്രാഫി നിര്‍ത്തി വീട്‌ നിറയെ ചെടികള്‍ വച്ചുപിടിപ്പിക്കാന്‍ തുടങ്ങി. ഭക്ഷണം കഴിക്കാന്‍ മടിച്ച അയാള്‍ എല്ലായിപ്പോഴും വെള്ളം കുടിച്ചു കൊണ്ടേയിരുന്നു. കോര്‍ണുമൊത്തുള്ള തന്റെ ബന്ധങ്ങളെല്ലാം തുറന്നു പറഞ്ഞ മെയ്‌ എല്ലാം മറന്ന്‌ നോപിനോടൊപ്പം കൂടുതല്‍ സമയം ചെലവഴിക്കാനും തുടങ്ങി. ഇതിനിടയിലാണ്‌ സ്വന്തം ഭാര്യയെ ഉപേക്ഷിച്ച്‌ മെയിനെ വിവാഹം ചെയ്യാന്‍ താത്‌പര്യം പ്രകടിപ്പിച്ച്‌ കോര്‍ണ്‍ എത്തുന്നത്‌. നോപ്‌ തിരിച്ചെത്തിയിട്ടില്ലെന്നയാള്‍ക്കറിയാം. എന്നാല്‍ മെയ്‌ അയാളെ നിരാശനാക്കുന്നു. നോപിനെ അന്വേഷിച്ച്‌ വീട്ടിലെത്തുന്ന കോര്‍ണിന്‌ പക്ഷേ അയാളെ കാണാനാകുന്നില്ല. രാവിലെ ഉറക്കമുണരുന്ന മെയ്‌ കാണുന്നത്‌ പണ്ടൊരിക്കല്‍ നോപിനെ കണ്ട പോലെ സോഫയില്‍ മൂടിപ്പുതച്ചു കിടക്കുന്ന കോര്‍ണിനെയാണ്‌. നോപിനെ അവിടെയെങ്ങും കാണാനുണ്ടായിരുന്നില്ല. മൊബൈലില്‍ വിളിക്കുമ്പോഴെല്ലാം പേടിപ്പെടുത്തുന്ന ആ പഴയ നിശ്വാസത്തിന്റെ ശബ്‌ദം മാത്രം. ഇടക്കിടെ ഒരു മരത്തിന്റെ വേരുകള്‍ക്കിടയില്‍ ഒരു പുരുഷനു മേല്‍ ഉയര്‍ന്നു താഴുന്ന നഗ്നയായ സ്‌ത്രീരൂപത്തെയും കാണാം.
വീണ്ടും കോര്‍ണിനൊപ്പം കാട്ടിലെത്തിയ മെയ്‌ തന്റെ തിരച്ചില്‍ തുടരുകയാണ്‌. രാത്രിയില്‍ ഒറ്റക്ക്‌ ആ പഴയ മരത്തിനടുത്തെത്തുന്ന മെയ്‌ കൈയിലിരുന്ന കത്തിയെടുത്ത്‌ അതിനെ തലങ്ങും വിലങ്ങും വെട്ടുന്നു. ചോരയുടെ നിറമുള്ള ആ മരത്തിന്റെ കറ മേലാകെ നിറഞ്ഞ്‌ മെയ്‌ ബോധം മറഞ്ഞ്‌ വീഴുന്നു. അതേസമയം തന്നെ ഉള്‍ക്കാട്ടിലെവിടെയോ ചോരയോലിക്കുന്ന ഒരു സ്‌ത്രീയുടെ നഗ്നശരീരത്തില്‍ നിശ്വാസങ്ങളുതിര്‍ത്ത്‌ നോപ്‌ കരയുകയായിരുന്നു. രാത്രിയില്‍ പോലീസ്‌ കണ്ടെത്തി ടെന്റിലെത്തിക്കുന്ന മെയ്‌ ഉറക്കമാകുന്നു. എന്നാല്‍ പുറത്തിരിക്കുന്ന കോര്‍ണിനെ കാണാന്‍ നോപ്‌ എത്തുന്നു. മെയുമൊത്തുള്ള കോര്‍ണിന്റെ ബന്ധമെല്ലാം അതാരംഭിച്ചതു മുതല്‍ തന്നെ നോപിനറിയാമായിരുന്നു. തങ്ങളുടെ ജോലികളില്‍ മാത്രം വ്യാപൃതരായിരുന്ന രണ്ട്‌ ജീവിതങ്ങളില്‍ മൂന്നാമതൊരാള്‍ കടന്നു വരുന്നത്‌ സ്വാഭാവികമാണെന്നാണ്‌ നോപ്‌ അതിനു പറഞ്ഞ ന്യായം. കാട്ടിലേക്കുള്ള തന്റെ മടക്കത്തിനു മുമ്പ്‌ കോര്‍ണിനോട്‌ നോപ്‌ മൂന്ന്‌ ആഗ്രഹങ്ങള്‍ പറയുന്നു. മെയുമായി അവിടെ നിന്നും പോകണം, അതിനു മുമ്പ്‌ മെയ്‌ വെട്ടിമുറിച്ച മരത്തിനോട്‌ മാപ്പ്‌ പറയണം, കോര്‍ണിന്റെ പിണങ്ങിപ്പോയ ഭാര്യയുമൊത്ത്‌ തുടര്‍ന്നും ജീവിക്കണം ഇവയായിരുന്നു അത്‌. വാക്കുകള്‍ പാലിക്കുമോ ഇല്ലയോ എന്നറിയും മുമ്പ്‌ അയാള്‍ കാട്ടിലേക്ക്‌ മടങ്ങുന്നു. ഇരുട്ടില്‍ ഒരു നഗ്നരൂപമായി ഒരു നിംഫിനെപ്പോലെ നീങ്ങുന്ന നോപില്‍ ചിത്രം അവസാനിക്കുന്നു.
കാടാണ്‌ ചിത്രത്തിലേറെ സമയവും നമുക്ക്‌ കാണാനാവുക. കാടിന്റെ നിഗൂഢതയും ഒപ്പം നഗരക്കാഴ്‌ചകളുമെല്ലാം പകര്‍ത്തിയ ക്യാമറയാണ്‌ ചിത്രത്തില്‍ എടുത്തു പറയേണ്ടത്‌. മരങ്ങള്‍ക്കിടയിലൂടെയും നദിക്ക്‌ മുകളിലൂടെയും ആകാശം കണ്ടും ഇടക്കൊരു തടസമില്ലാതെ നീങ്ങുന്ന ദൈര്‍ഘ്യമേറിയ ഷോട്ടുകള്‍ക്കു പിന്നിലെ Charnkit chamnivikaipong ന്റെ ഛായാഗ്രഹണപാടവം പ്രേക്ഷകശ്രദ്ധയാകര്‍ഷിക്കുന്നതാണ്‌. കാടിന്റെയും കാണാതാകലിന്റെയും രാത്രിയുടെയും നിഗൂഢത വെളിപ്പെടുത്തുന്ന Akritchalerm Kalayanamitrന്റെയും Koichi Shimizu വിന്റെയും സൗണ്ട്‌ ഡിസൈനിംഗും കാഴ്‌ചക്കാരന്റെ പ്രത്യേകപരാമര്‍ശമര്‍ഹിക്കുന്നു. Patamanadda Yukol ആണ്‌ ചിത്രത്തിന്റെ എഡിറ്റര്‍. കാടും മരങ്ങളും കഥ പറഞ്ഞ ചിത്രത്തില്‍ അഭിനേതാക്കള്‍ക്ക്‌ സംവിധായകന്‍ പറയുന്നത്‌ കേള്‍ക്കുകയല്ലാതെ തങ്ങളുടേതായി കാര്യമായൊന്നും ചെയ്യാനില്ല. മെയ്‌ ആയി Wanida Termthanaporn ഉം കോര്‍ണ്‍ ആയി Chamanum Wanminwasara യും നോപായി Nopachai Jayanama യും അഭിനയിക്കുന്നു. നിംഫ്‌ ആയെത്തുന്നത്‌ Phorntip Papanai ആണ്‌. 109 മിനിറ്റ്‌ ദൈര്‍ഘ്യമുള്ള നിംഫ്‌ ഈ വര്‍ഷത്തെ കാന്‍ ഫിലിം ഫെസ്റ്റിവലില്‍ പ്രദര്‍ശിപ്പിച്ചിരുന്നു.